കാട്ടിക്കുളം: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും തിരുനെല്ലി പഞ്ചായത്തും ജനപങ്കാളിത്തത്തോടെ കോട്ടിയൂർ തോട്ടിൽ നിർമിച്ച തടയണ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ആർ. ജിതിൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സിജിത്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് വി.കെ. സജീഷ്, പഞ്ചായത്ത് അംഗം എം. കാർത്തിക തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തുണ്ടുകാപ്പ്, കോട്ടിയൂർ ഉന്നതികളിലെ 70ഓളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് താത്കാലിക പ്രതിവിധി എന്ന നിലയിലാണ് തടയണ പണിതത്. വേനൽ കനത്തതോടെ രണ്ട് ഉന്നതികളിലെയും കിണറുകളിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള വെള്ളത്തിന് വനത്തിലെ നീരുറവകളെ ആശ്രയിക്കാൻ ഉന്നതികളിലെ കുടുംബങ്ങൾ നിർബന്ധിതരായി.
തോടിന്റെ മറുവശത്ത് വനത്തിൽ വസിക്കുന്ന ജീവികളും കുടിവെള്ളത്തിന് അലയേണ്ട സ്ഥിതിയായി. ഈ പശ്ചാത്തലത്തിലായിരുന്നു തടയണ നിർമാണം. വനം ഉദ്യോഗസ്ഥർ, ഡബ്ല്യുഎസ്എസ്എസ് പ്രവർത്തകർ, വിവിധ കോളജുകളിൽ നിന്നുള്ള എംഎസ്ഡബ്ല്യു വിദ്യാർഥികൾ, ഉന്നതി നിവാസികൾ എന്നിവർ പ്രവൃത്തിയിൽ പങ്കെടുത്തു.
തോൽപ്പെട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിബു കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, മുള്ളൻകൊല്ലി വില്ലേജ് നീരുറവ സംരക്ഷണ സമിതി പ്രസിഡന്റ് പി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.